students

സംസ്ഥാന സ്‌കൂള്‍ കലോത്സവം : നടത്തിപ്പും വിധിനിര്‍ണയവും വിജിലന്‍സ് നിരീക്ഷിക്കും - മുഖ്യമന്ത്രി

Gayathri | Tuesday, January 17, 2017 6:18 PM IST

സ്‌കൂള്‍ കലോത്സവങ്ങളിലെ അപ്പീലുകള്‍ നീതിപൂര്‍വ്വകമായി തീര്‍പ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കലോത്സവവേദികളിലെ ഒത്തുകളികളും കയ്യാങ്കളി ഇല്ലാതാക്കാന്‍ ഫലവത്തായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും നടപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പു മന്ത്രിക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും വിധിനിര്‍ണ്ണയവുമെല്ലാം നിരീക്ഷിക്കാന്‍ വിജിലന്‍സ് വകുപ്പ് ഡയറക്ടറോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവവേദികളില്‍ തഴയപ്പെട്ട നര്‍ത്തകി മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് ഈ ഉത്തരവുകള്‍ നല്‍കുവാന്‍ പ്രേരണയായത്. കത്ത് ലഭിച്ച മുഖ്യമന്ത്രി കുട്ടിയെ നേരില്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അനര്‍ഘ. ഐ.എസ്. എന്ന കുട്ടിയുടെ പരാതി നേരിട്ട് കേള്‍ക്കാനാണ് മുഖ്യമന്ത്രി കുട്ടിയെ വിളിച്ചുവരുത്തിയത്. സബ്ജില്ലാ കലോത്സവത്തില്‍ കേരളനടനത്തിന് ഒന്നാംസ്ഥാനവും 'എ' ഗ്രേഡും ലഭിച്ച കുട്ടിക്ക് ജില്ലാ കലോത്സവത്തില്‍ അംഗീകാരം നിരസിച്ചുവെന്നും സ്ഥാനവും ഗ്രേഡും നല്‍കുന്നത് കലോത്സവ മാഫിയയുടെ താല്പര്യമനുസരിച്ചു മാത്രമാണെന്നുമാണ് അനര്‍ഘ മുഖ്യമന്ത്രിയോട് വിശദീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജില്ലാകലോത്സവത്തില്‍ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനമാണ് അനര്‍ഘക്കു ലഭിച്ചത്. അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. എന്നാല്‍ ലോകായുക്തയുടെ ഉത്തരവിലൂടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനായ കുട്ടിക്ക് 'എ' ഗ്രേഡോടെ രണ്ടാംസ്ഥാനം നേടാനായി. ഇതില്‍ നീസരമുണ്ടായ ചില തത്പര വ്യക്തികള്‍ വരുംവര്‍ഷം സബ്ജില്ലയിലേ 'നുള്ളിക്കളയുമെന്ന്' ഭീഷണിപ്പെടുത്തിയിരുന്നതായും ഈ വര്‍ഷം അത് പ്രാവര്‍ത്തികമായെന്നും പരാതിക്കാരി മുഖ്യമന്ത്രിയോടു പറഞ്ഞു. വിധിനിര്‍ണ്ണയത്തിലും അപ്പീലുകളിലും കലോത്സവമാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവുകളും കുട്ടി ഹാജരാക്കി. ഈ വര്‍ഷം ജില്ലാകലോത്സവത്തില്‍ കേരളനടനത്തിലും കുച്ചുപ്പുടിയിലും താന്‍ പിന്തള്ളപ്പെട്ടത് അട്ടിമറിയിലൂടെയാണെന്നും കുട്ടി സങ്കടപ്പെട്ടു. ഒന്നേകാല്‍ വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനര്‍ഘയെ വളര്‍ത്തുന്നത് അമ്മാവനായ പി. രാധാകൃഷ്ണന്‍ നായരാണ്. നാലാഞ്ചിറയില്‍ ഓട്ടോ ഡ്രൈവറായ ഇദ്ദേഹം അനര്‍ഘയെ തന്റെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം വളര്‍ത്തി പഠിപ്പിക്കുകയാണ്. പഠനത്തിലും നൃത്തത്തിലും ഏറെ മികവു കാണിക്കുന്ന ഈ കുട്ടിയുടെ പഠനചെലവ് പോലും താങ്ങാനാവാത്ത ഇദ്ദേഹത്തിന് ഓരോ ഇനത്തിലും പണം അടച്ച് അപ്പീലുകള്‍ ഫയല്‍ ചെയ്യാനാകുന്നില്ല. കുട്ടിയെ മത്സരവേദിയില്‍ നിന്ന് ഒഴിവാക്കാനേ കഴിയൂ എന്നും കുട്ടിയിലെ നര്‍ത്തകിയെ ഇല്ലാതാക്കാനാവില്ലെന്നും മറുപടി നല്‍കിയാണ് മുഖ്യമന്ത്രി അനര്‍ഘയെ ആശ്വസിപ്പിച്ചത്. പി.എന്‍.എക്‌സ്.210/17