malayalam

പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

Gayathri | Saturday, May 27, 2017 1:46 PM IST

പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്‍പെട്ട സ്‌കൂളുകളില്‍ ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, മള്‍ട്ടിമീഡിയ പ്രൊജക്റ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഇനി അധ്യാപനം. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാത്ത വിദൂരസ്ഥലങ്ങളിലുള്ള മൂന്നു ശതമാനം സ്‌കൂളുകളിലാണ് ഇനി പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ളത്. അതും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പുതിയ അധ്യനവര്‍ഷത്തില്‍ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം നടത്താനാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള 4775 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാനും ഐടി ലാബുകള്‍ സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള്‍ നടന്നു വരുന്നത്. എട്ട് ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്കായി 400 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഒന്നുമുതല്‍ ഏഴു വരെയുള്ള പ്രൈമറി ക്ലാസുകളിലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ ഐസിടി സഹായകപഠനം ആരംഭിച്ച അതേ മാതൃകയില്‍ത്തന്നെയാണ് ഈ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി അപ്പര്‍ പ്രൈമറി തലങ്ങളിലും ഐസിടി സഹായകപഠനം ആരംഭിക്കുന്നത്. അധ്യാപകപരിശീലനം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞതിനുശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്നത്. സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. 32,100 എല്‍.പി. സ്‌കൂള്‍ അധ്യാപകരും 38,502 യു.പി. സ്‌കൂള്‍ അധ്യാപകരുമടക്കം പരിശീലനം ലഭിച്ച 70,602 എല്‍.പി/യുപി അധ്യാപകരാണ് പുതിയ അധ്യനവര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലെത്തുന്നത്. അമ്പതു കുട്ടികളുള്ള ഒരു സ്‌കൂളില്‍ രണ്ട് കമ്പ്യൂട്ടറും ഒരു മള്‍ട്ടി മീഡിയ പ്രൊജക്ടറും നൂറു കുട്ടികളുള്ള സ്‌കൂളില്‍ നാല് കമ്പ്യൂട്ടറും രണ്ട് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 200 കുട്ടികളുള്ള സ്‌കൂളില്‍ ആറ് കമ്പ്യൂട്ടറും രണ്ട് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 300 കുട്ടികളുള്ള സ്‌കൂളില്‍ എട്ട് കമ്പ്യൂട്ടറും മൂന്ന് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 400 കുട്ടികളുള്ള സ്‌കൂളില്‍ പത്ത് കമ്പ്യൂട്ടറും നാല് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 500 കുട്ടികളുള്ള സ്‌കൂളില്‍ 12 കമ്പ്യൂട്ടറും അഞ്ച് മള്‍ട്ടി മീഡിയ പ്രൊജക്ടറും അഞ്ഞൂറിനു മുകളില്‍ കുട്ടികളുള്ള സ്‌കൂളില്‍ 15 കമ്പ്യൂട്ടറും ആറ് മള്‍ട്ടി മീഡിയ പ്രൊജക്ടറും ലഭ്യമാക്കും. ഇതിനുപുറമേ സൗകര്യമുള്ള സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം തുടങ്ങിയവയും ഏര്‍പ്പെടുത്തും. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ജൂലൈ മാസത്തില്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. ജൂണ്‍ മുതല്‍ തന്നെ ഇതിനുള്ള സര്‍വേ ഐടി @ സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് 9,377 സ്‌കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്ത് സമാനതകളില്ലാത്ത ഈ സൗകര്യങ്ങള്‍ സംസ്ഥാനത്തെ ഓരോ കുട്ടിക്കും ഉറപ്പാക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് വിവിധ വിഷയങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കാനുതകുന്ന ഇ@വിദ്യ, എന്ന പുസ്തകവും ഓപ്പറേറ്റിംഗ് സിസ്റ്റവും ഡിജിറ്റല്‍ ഉള്ളടക്കവുമടങ്ങുന്ന ഡി.വി.ഡി.യും മുരുകന്‍ കാട്ടാക്കട രചിച്ച പ്രവേശന ഗീത സിഡിയും മന്ത്രി പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയുടെ സഹായത്താല്‍ എങ്ങനെ പഠിപ്പിക്കാം എന്നു പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള്‍ എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കും. ഇതോടെ ഏഷ്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകളായി നമ്മുടെ ക്ലാസ് റൂമുകള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ബിഎസ്എന്‍എല്‍ ആണ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണിക്ക് ഇതിന്റെ സര്‍ട്ടിഫിക്കറ്റ് മന്ത്രി കൈമാറി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര്‍ ഡോ. കുട്ടികൃഷ്ണന്‍, മുഖ്യമന്ത്രിയുടെ വികസന കാര്യ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.